ആലപ്പുഴ : തകഴി കുന്നമ്മയിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുള്ള പാടശേഖരത്തുനിന്നായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.
കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ വീട്ടില്‍ പ്രസവിച്ചതിന് ശേഷം മരണപ്പെട്ടതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകുകയുള്ളൂ. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്.7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്.എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്.
പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് യുവതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി .സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24), ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവർ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലാണ്.