പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി
അടൂർ പറക്കോട് തറയിൽ വീട്ടിൽ മാരി എന്ന് വിളിക്കുന്ന ഷംനാദ് (31) നെയാണ് കാപ്പാനിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയായിരുന്ന വി അജിതിൻ്റെ റിപ്പോർട്ടിനെ തുടർന്ന്, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2017 മുതൽ ഷംനാദ് നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയും, ക്രമസമാധാനപ്രശ്ങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവരികയാണ്. വധശ്രമം, സംഘം ചേർന്നുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം, കഠിന ദേഹോദ്രവം ഏൽപ്പിക്കൽ, നിയമമരുദ്ധമായി ആയുധം കൈവശംവക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്.
അടൂർ പോലീസ് സ്റ്റേഷനിലെ 4 കേസിലും പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസിലും പ്രതിയാണ്. കൂടാതെ ചങ്ങനാശ്ശേരി പോലീസ് എടുത്ത വധശ്രമ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ കേസിലും കോടതിയിൽ വിചാരണ നടപടി നടന്നുവരികയാണ്. അടൂർ പോലീസ് സ്റ്റേഷനിൽ അറിയപ്പെടുന്ന റൗഡി ഗണത്തിൽപ്പെടുന്ന ആളാണ് പ്രതി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തീരുകയും ചെയ്തതിനെതുടർന്ന്, അടൂർ പോലീസ് അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും, ഇയാൾക്കെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെ പോലീസ് റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്. കോടതിയിൽ ഹാജരാകുന്നതിനും, അടുത്ത ബന്ധുക്കളുടെ വിവാഹം മരണം എന്നീ അവസരങ്ങളിലും ജില്ല പോലീസ് മേധാവിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയോടെ ജില്ലയിൽ പ്രവേശിക്കാമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.