തിരുവല്ല : പുളിക്കീഴ് ബ്ലോക്കിലെ ആദ്യ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് ആയി നെടുമ്പ്രം ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. 14 മുതൽ 65 വയസ്സുവരെയുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 45 വയസ്സിനുമുകളിലുള്ളവരായിരുന്നു പഠിതാക്കളിൽ കൂടുതൽ. കാഴ്ചക്കുറവുള്ളവരെയും കിടപ്പ് രോഗികളെയും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും പദ്ധതിയിൽനിന്ന് ഒഴിവാക്കി.
13 വാർഡുകളിലായി നിന്നും 2582 കുടുംബങ്ങളെ സർവ്വേ നടത്തുകയും 1015 പേരെ പഠിതാക്കളായി കണ്ടെത്തുകയും അവർക്ക് ആൻഡ്രോയിഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഡിജിറ്റൽ സാക്ഷരത പരിശീലനം നൽകുകയും ചെയ്തു. സ്മാർട്ട് ഫോൺ ഉപയോഗം, വാട്സ്ആപ് വിഡിയോ കാൾ, ഓഡിയോ കാൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മനസ്സിലാക്കൽ തുടങ്ങിയവയാണ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിരുന്നത്.
ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെൻമേരിസ് ഫോർ വുമൺ എൻഎസ്എസ് വോളണ്ടിയേഴ്സ്, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ആർപി ,ഹരിതാർമസേന അംഗങ്ങൾ എന്നിവരുടെ സഹായത്തോടുകൂടിയാണ് സർവ്വേയും സാക്ഷരതയും ഉറപ്പാക്കിയത്.