അയിരൂർ : 113 -ാമത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ രണ്ടാം നാൾ പമ്പാതീരത്തെ തപസ്വികളുടെ സംഗമത്താൽ ധന്യമാക്കി ധർമ്മാചാര്യസഭ. ഇന്ന് ഉച്ചക്ക് ശേഷം നടന്ന ധർമ്മാചാര്യസഭ ആചാര്യന്മാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. പരിഷത് നഗറിലെത്തിയ സന്യാസിശ്രേഷ്ഠൻമ്മാരെ സംഘാടകർ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ഗുജറാത്തിലെ പ്രശസ്തമായ വാനപ്രസ്ഥാശ്രമത്തിലെ മുനി സത്യജിത്ത് മഹാരാജ് നിലവിളക്ക് കൊളുത്തി ധർമ്മാചാര്യ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
ആചാരാനുഷ്ഠാനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ മാത്രം സനാതന ധർമ്മത്തെ വിലയിരുത്താനാവില്ലെന്നും സകല സ്പഷ്ടിക്കും നന്മ്മയുണ്ടാകാനുള്ള കർമ്മ പദ്ധതിയാണ് സനാതന ധർമ്മത്തിൻ്റെ അടിസ്ഥാന തത്വമെന്ന് സത്യജിത് മഹാരാജ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ് അദ്ധ്യക്ഷതവഹിച്ചു. സനാതന ധർമ്മത്തിൽ എല്ലാ കാലങ്ങളിലും ആചാര്യന്മാർ കൂടിച്ചേർന്ന് നടത്തുന്ന ആലോചനകളുടെ ഫലമായി സമൂഹത്തിൽ ആവശ്യമായ പരിവർത്തനങ്ങൾ വരുത്തിയിരുന്നതെന്നും ഈ കാലഘട്ടത്തിൽ ധർമ്മാചാര്യ സഭയാണ് ആ കടമ നിർവ്വഹിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്രതീക്ഷിതമായി ഹിന്ദുമത പരിഷത്തിലെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ വിനയംകൊണ്ടും ലഘുവായ പ്രസംഗത്തിലൂടെയും വേദിയിലും സദസിലുമുള്ളവരുടെ മനം നിറച്ചു. പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠഗിരി മാതാജി, പാലക്കാട് ദയാനന്ദാശ്രമത്തിലെ സ്വാമി കൃഷ്ണാത്മാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡൻ്റ് ഗോപിനാഥൻ നായർ, ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടിവ് അംഗം പി എൻ സോമൻ എന്നിവർ പ്രസംഗിച്ചു.
ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസമായ നാളെ (ചൊവ്വ) രാവിലെ 6 ന് വിഷ്ണു സഹസ്രനാമ ജപം, ഭാഗവത പരായണം, ദേവീ മാഹാത്മ്യ പരായണം, മാധ്യമ വിചാരം തുടങ്ങിയ പരിപാടികളും ഉച്ചക്ക് ശേഷം അയ്യപ്പഭക്ത സമ്മേളനം, ഭജന, അദ്ധ്യാത്മിക പ്രഭാഷം തുടങ്ങിയവയും നടക്കും.