തിരുവനന്തപുരം : കാലവർഷം ഇക്കുറി നേരത്തേ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണ ഗതിയിൽ കാലവർഷം ആൻഡമാനിൽ എത്തേണ്ടത് മെയ് 22 നാണ്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. എപ്പോൾ വേണമെങ്കിലും കാലവർഷം കേരളത്തിലെത്താമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവിൽ ശരാശരിയായ 868.6 മില്ലിമീറ്ററിൽ കൂടുതൽ മഴ ഇത്തവണ ലഭിക്കാനാണ് സാധ്യതെയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 2025 ലെ മൺസൂൺ സീസണിൽ (ജൂൺ മുതൽ സെപ്റ്റംബർ വരെ) സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഐ എം ഡി വിവരിച്ചു. ദീർഘകാല ശരാശരിയുടെ 104ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും.
അതേ സമയം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.