പത്തനംതിട്ട: പന്തളത്ത് ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്. പന്തളത്ത് ബന്ധുക്കൾ ഉപേക്ഷിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിച്ച ഗോപൻ ചേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഗോപകുമാർ (62) നാണ് പന്തളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കിയത് .
കുളനട ഗ്രാമപഞ്ചായത്തിലെ മാന്തുക മേലേതിൽ വീട്ടിൽ വീട്ടിൽ നാരായണപിള്ളയുടെ മകൻ ആണ് ഗോപകുമാർ. പന്തളം ജനമൈത്രി പോലീസ് ഇദ്ദേഹത്തെ ഏറ്റെടുത്ത് കിടങ്ങന്നൂരുള്ള അഗതിമന്ദിരത്തിൽ എത്തിച്ചു. കഴിഞ്ഞ 20 ദിവസമായി കുളനട മാർക്കറ്റിലെ പെട്ടി ഓട്ടോ സ്റ്റാൻഡിൽ സമീപം കടത്തിണ്ണയിലായിരുന്നു ഇദ്ദേഹം.
ഇടതുകാലിൽ വലിയ മുറിവ് വന്നു പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. ഭക്ഷണവും മരുന്നും ആശ്രയവും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തിൻറെ ദുരവസ്ഥ വാർഡംഗമാണ് പന്തളം ജനമൈത്രി പോലീസിനെ അറിയിച്ചത്. തുടർന്ന് പന്തളം എസ് എച്ച് ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി ഇദ്ദേഹത്തിൻറെ ബന്ധുക്കളെ കണ്ടെത്തി, ഇദ്ദേഹത്തിൻറെ ഉത്തരവാദിത്വം ഏൽപ്പിച്ചെങ്കിലും അവരാരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറായില്ല.
തുടർന്ന് കിടങ്ങന്നൂർ ഉള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ,എ എസ്ഐമാരായ മഞ്ജു മോൾ,ബീന എന്നിവരുടെ നേതൃത്വത്തിൽ കരുണാലയം അഗതിമന്ദിരത്തിൽ എത്തിച്ചു.





