തിരുവനന്തപുരം : പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. എസ്ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത് . മാല മോഷണം ആരോപിച്ചു ദലിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയിരുന്നു. പോലീസ് വിളിപ്പിച്ചപ്പോൾ സ്റ്റേഷനിൽ ചെന്ന ബിന്ദുവിനെ എസ് ഐ ഉൾപ്പടെയുള്ളവർ മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. 20 മണിക്കൂറോളം പോലീസ് ചോദ്യംചെയ്തു. എന്നാൽ പിന്നീട് ഉടമയുടെ വീട്ടില്‍ നിന്ന് മാല കണ്ടെത്തി. എഫ്‌ഐആര്‍ റദ്ദാക്കാതെ പോലീസ് തുടര്‍ നിയമനടപടിയുമായി മുന്നോട്ടുപോയതോടെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നല്‍കുകയായിരുന്നു.