കൊച്ചി : അറബിക്കടലിൽ ചരിഞ്ഞ എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി.കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ തുടർന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മൂന്ന് പേരെയും രാവിലെ നാവികസേന രക്ഷിച്ചു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും രാവിലെ എത്തിയിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് 1:25 ഓടെയായിരുന്നു വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടത് .ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണ് . റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രെയ്നിൽ നിന്നുള്ള രണ്ടുപേരും ഒരു ജോർജിയ സ്വദേശിയും കപ്പലിലുണ്ടായിരുന്നു.24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു.
അതേസമയം, കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.