തിരുവനന്തപുരം: ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസംമുൻപേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോർഡ് നിർത്തുന്നു. നിർമാണപ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം ‘ഫ്രഷ്’ അരവണ തയ്യാറാക്കി വിൽക്കാനാണ് തീരുമാനം.
200 കോടിരൂപയാണ് കഴിഞ്ഞ തീർഥാടനത്തിൽ അരവണയുടെ വിറ്റുവരവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിൻ ആണ്. പ്രതിദിന വിൽപ്പനയാകട്ടെ 3.25 ലക്ഷം ടിൻവരെ പോകാറുണ്ട്. വരുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുൻപ് നാലുകോടിയോളം രൂപ ചെലവിൽ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ദിവസേന മൂന്നരലക്ഷം ടിൻ ഉത്പാദനമാണ് ലക്ഷ്യം. നവംബർ പകുതിയോടെ ആരംഭിക്കുന്ന തീർഥാടനത്തിന് ഒരുമാസം മുൻപുതന്നെ അരവണ തയ്യാറാക്കിത്തുടങ്ങാറുണ്ട്. 40 ലക്ഷം ടിന്നെങ്കിലും കരുതിവെക്കും. ഇതിന് ആവശ്യമായിവരുന്ന ഇരുന്നൂറോളം ജീവനക്കാരുടെ വേതനം, താമസം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് ഒഴിവാക്കാനും പ്ലാന്റിന്റെ ശേഷി കൂട്ടുന്നതുവഴി സാധിക്കും.