കോട്ടയം ∶ കുടുംബശ്രീ ഒരുക്കുന്ന ഓണച്ചന്തകൾക്ക് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും വിപണിയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്യുന്നതിലാണ് ഇത്തവണത്തെ ഓണച്ചന്തകൾക്ക് പ്രാധാന്യം.
ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ 155 ഓണച്ചന്തകൾ സംഘടിപ്പിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ കുടുംബശ്രീ സിഡിഎസുകളുടെയും നേതൃത്വത്തിലാണ് മേളകൾ സംഘടിപ്പിക്കുന്നത്. ഓരോ സിഡിഎസും കുറഞ്ഞത് രണ്ട് ഓണച്ചന്തകൾ, മൂന്നു മുതൽ അഞ്ചു ദിവസം വരെയുള്ള ദൈർഘ്യത്തിൽ സംഘടിപ്പിക്കും.
സംരംഭകർ, ഉപഭോക്താക്കൾ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യവും സഹകരണവും ഓണച്ചന്തകൾക്ക് സജീവത കൂട്ടും. ജില്ലയിലെ 5000ത്തോളം സംരംഭ യൂണിറ്റുകൾക്ക് വരുമാനം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം.
ഓണച്ചന്തകളിലെ സ്റ്റാളുകളിൽ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ സമൃദ്ധമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും.ശർക്കര വരട്ടി, ഉപ്പേരി, പായസം, പുളിയിഞ്ചി, കാളൻ തദ്ദേശീയ ഭക്ഷ്യ ഉൽപ്പന്നങ്ങളും അച്ചാറുകളും,കാർഷിക ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, പൂക്കൾ (ബന്ദി, ജമന്തി, വാടാമുല്ല തുടങ്ങിയവ) ലഭ്യമാക്കും.
കുടുംബശ്രീ ഉൽപ്പന്നങ്ങൾ അടങ്ങിയ 750 രൂപ വിലയുള്ള ഓണകിറ്റ് കൂപ്പൺ സിസ്റ്റത്തിലൂടെ അഡ്വാൻസ് ഓർഡർ ആയി ലഭ്യമാക്കും. ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് ഓരോ സിഡിഎസുകൾക്കും ജില്ലാ മിഷൻ 20,000 രൂപ വീതം സഹായം നൽകും. ജില്ലാതല ഓണ വിപണന മേള ചങ്ങനാശ്ശേരി പുതൂർ പള്ളി കോംപ്ലക്സ് ഗ്രൗണ്ടിൽ നടക്കും.






