തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സിപിഐ കടന്നു. സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാർ നിലപാട് അറിയിച്ചു.
രണ്ട് തവണ ചർച്ച ചെയ്തിട്ട് മാറ്റി വെച്ചതാണ് പിഎം ശ്രീ പദ്ധതി. പാർട്ടിക്ക് തീരുമാനം എടുക്കാമെന്നും അതുമായി മുന്നോട്ട് പോകുമെന്നും മന്ത്രിമാർ പറഞ്ഞു. കടുത്ത തീരുമാനവും നിലപാടും വേണമെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുവികാരം. നേതൃത്വം എടുക്കുന്ന എന്ത് നിലപാട് അംഗീകരിക്കും. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.
27 ന് സംസ്ഥാന എക്സിക്യൂട്ടീവ് ചേരാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിനിടെ എംവി ഗോവിന്ദൻ ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചു. കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം സെക്രട്ടിയേറ്റ് യോഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.






