ആറന്മുള : ശബരിമല സ്വർണപ്പാളി അപഹരണക്കേസുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി പാർഥസാരഥി ക്ഷേത്രത്തിലെ സ്ട്രൊങ് റൂമിൽ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.
ഇന്ന് രാവിലെ 10 മണിയോടെ ജസ്റ്റിസ് കെ ടി ശങ്കരൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന വൈകുന്നേരം അവസാനിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. ജസ്റ്റിസ് കെ.ടി. ശങ്കരന് പുറമെ ശബരിമല സ്പെഷൽ കമ്മിഷണർ ജസ്റ്റിസ് ജയകൃഷ്ണൻ, തിരുവാഭരണം കമ്മിഷണർ ആർ. റജിലാൽ, വിജിലൻസ് എസ്പി പി.ഡി. സുനിൽകുമാർ, ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ രമ, ദേവസ്വം ബോർഡ് സ്മിത്ത്, ഹൈക്കോടതി നിയോഗിച്ച സ്മിത്ത് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ശിൽപ്പങ്ങളിലെ സ്വർണ്ണ പാളികൾ അപഹരിക്കപ്പെട്ടാതായുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ്, റിട്ട. ജസ്റ്റിസ് കെ ടി ശങ്കരനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
ഈ മാസം 11 മുതൽ 13 വരെ, ജസ്റ്റിസ് കെ ടി ശങ്കരൻ ശബരിമല സന്നിധാനത്തെ ദേവസ്വം ബോർഡിൻ്റെ താത്ക്കാലിക സ്ട്രോങ് റൂമിൽ, പരിശോധന നടത്തിയിരുന്നു. രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കി പട്ടിക തിരിച്ച്, ദേവസ്വത്തിൻ്റെയും, ഹൈക്കോടതിയുടെയും സ്മിത്തിൻ്റെ സഹായത്തോടെ, സ്വർണ്ണം വെള്ളി ചെമ്പ് സാമഗ്രികളുടെയും, പൂജാപാത്രങ്ങളുടേയും തൂക്കം കണക്കാക്കി, പട്ടിക തയ്യാറാക്കുന്ന ജോലികളാണ് അന്ന് നടന്നത്. പിന്നീട് ജസ്റ്റിസ് കെ ടി ശങ്കരന് പനി പിടിപെട്ടതിനാൽ പരിശോധന പൂർത്തിയാക്കാതെ അദ്ദേഹം മലയിറങ്ങി.
തുടർന്ന് തുലാമാസ പൂജകൾ പൂർത്തിയാക്കി നട അടച്ചതോടെ, കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട്, സന്നിധാനത്തെ സ്ട്രോങ് റൂമിലെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ്, ആറന്മുള ഗ്രൂപ്പിലെ പ്രധാന ക്ഷേത്രങ്ങളിലെയെല്ലാം അമൂല്ല്യങ്ങളായ തിരുവാഭരണങ്ങളും, വിലയേറിയ പൂജാ പാത്രങ്ങളുമടക്കം സൂക്ഷിക്കുന്ന, ദേവസ്വം ബോർഡിൻ്റെ ആറന്മുളയിലെ സ്ട്രോങ് റൂമിൽ പരിശോധന ആരംഭിച്ചത്.
ഇന്ന് രാവിലെ 10 ന് ആരംഭിച്ച പരിശോധന വൈകുന്നേരം 5.30 വരെ തുടർന്നു. അയിരൂർ സ്വദേശിയായ ഒരു ഭക്തൻ ആറന്മുള ഭഗവാന് സമർപ്പിച്ച 58 പവൻ സ്വർണ്ണം കാണാതായതായി ആരോപണമുയർന്നിരുന്നു. ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ ഈ ആരോപണത്തിലെ വസ്തുതയും വ്യക്തമാകും






