പത്തനംതിട്ട: എരുമേലിയിലെ പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ചീരംചേമ്പിൽ ആഷ്‌ലിൻ, പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷീർ എന്നിവരാണ് മരിച്ചത്.
പാറമടക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും. കാൽ വഴുതി വീണാണ് അപകടമെന്നാണ് സൂചന. എന്തിനാണ് ഇവർ ഇവിടെ എത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വൈകിട്ട് 5.30 വരെ മരിച്ച രണ്ട് പേരെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെയും ഒരുമിച്ച് നാട്ടുകാർ കണ്ടിരുന്നു. ഇതിന് ശേഷമാണ് അപകടമുണ്ടായത്.
രണ്ട് പേർ പാറമടക്കുളത്തിൽ വീണ വിവരം കൂടെയുണ്ടായിരുന്നവർ തന്നെയാണ് പ്രദേശവാസികളെ അറിയിച്ചത്. മൃതദേഹങ്ങൾ എരുമേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.





