പത്തനംതിട്ട: മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ്, എൻ ഡി ആർ എഫ് അംഗങ്ങൾക്ക് പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ ആദരവ്. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ എ നിസാമുദ്ദീൻ പുരസ്കാരവും സാക്ഷ്യപത്രവും സമ്മാനിച്ചു.
അപ്രതീക്ഷിതമായ ദുരന്തത്തിൽ പ്രതികൂല കാലാവസ്ഥയിലും വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തിയ സേനകളോട് ജില്ല കലക്ടർ നന്ദി അറിയിച്ചു. സേനകളുടെ പ്രയത്നഫലമായി വലിയ ദുരന്തം ഒഴിവായി. മറ്റു ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് സേനാംഗങ്ങളും എൻ ഡി ആർ എഫ് സംഘവും ജില്ലയിൽ എത്തി ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി.
പൊതുജനങ്ങൾക്കൊപ്പം എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘങ്ങളാണ് ദുരന്തമുഖത്ത് ആദ്യം എത്തിയത്. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജില്ലയുടെ ചുമതലയുള്ള സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ, എംഎൽഎമാർ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് എത്തി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിച്ചു.
പത്തനംതിട്ട എൻ ഡി ആർ എഫ് 4ഐ , കൊല്ലം എൻ ഡി ആർ എഫ് 4ജെ , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഫയർഫോഴ്സ് യൂണിറ്റുകളെയും സിവിൽ ഡിഫൻസ് വോളൻ്റിയർമാരെയുമാണ് ആദരിച്ചത്. എഡിഎം ആർ രാജലക്ഷ്മി അധ്യക്ഷയായി. ഡെപ്യൂട്ടി കലക്ടർമാരായ ബീന എസ് ഹനീഫ്, മിനി തോമസ്, റോഷ്ന ഹൈദ്രോസ്, ഫിനാൻസ് ഓഫീസർ കെ ജി ബിനു, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





