കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവീസുകളുടെ ഓപ്പറേറ്റിങ് ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശങ്ങൾ നൽകി മനുഷ്യാവകാശ കമ്മിഷൻ. ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദീർഘദൂര സർവീസുകൾക്ക് ബാധകമായ വിന്യാസ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു.
പരിചയവും യോഗ്യതയുമില്ലാത്ത ജീവനക്കാരെ ഇത്തരം സർവീസുകൾക്ക് നിയോഗിക്കരുത്. ജോലി, വിശ്രമ സമയം സംബന്ധിച്ച രേഖകൾ കൃത്യമായി പാലിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനായി നൽകിയ നിർദേശങ്ങളുടെ വിശദാംശങ്ങളും അവയുടെ നിർവഹണം സംബന്ധിച്ച വിവരങ്ങളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് കെഎസ്ആർടിസി സിഎംഡി 10 ദിവസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം.
ഓഗസ്റ്റ് 21ന് വെസ്റ്റ് ഹിൽ പൊതുമരാമത്ത് റസ്റ്റ് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. തുടർച്ചയായ ജോലി ക്ഷീണം കാരണം ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ഉറക്ക ക്ഷീണമാണ് അപകടത്തിലേക്ക് നയിച്ചത് എന്ന ഗുരുതരമായ ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. തലേദിവസം മൈസൂരിൽ നിന്നും ബസ് ഓടിച്ചെത്തിയ ഡ്രൈവറെ ആവശ്യത്തിനു വിശ്രമം നൽകാതെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു.
അഞ്ചുമാസം മാത്രം പ്രവൃത്തി പരിചയമുള്ള താൽക്കാലിക ഡ്രൈവറെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ദീർഘദൂര സർവീസിന് അയച്ചതായും ജീവനക്കാർ ആരോപിക്കുന്നു. ഇത്തരം വാർത്തകൾ ശരിയാണെങ്കിൽ അത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.





