ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സ പിഴവ് ആരോപിച്ചാണ് ആശുപത്രി അധികൃതർക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്.
ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.ഇതിൽ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവർ മരണപ്പെട്ടു.മരിച്ച രണ്ടു പേര്‍ക്കും അണുബാധ ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നാണ് രോഗികളുടെ കുടുംബങ്ങൾ ആരോപിക്കുന്നത് .
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.മരിച്ച രാമചന്ദ്രന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് .പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.






