അമ്പലപ്പുഴ: ആദ്യ പള്ളിപ്പാന നടത്തിയ പരമ ശിവനെ കൈലാസത്തിൽ നിന്നും യജ്ഞവേദിയിലേക്ക് ക്ഷണിക്കുന്ന ചടങ്ങായ ചെറിയ കൂമ്പു ബലി പള്ളിപ്പാനയുടെ ഒൻപതാം ദിവസമായ തിങ്കളാഴ്ച നടക്കും. കൈലാസത്തിലുള്ള ശ്രീപരമേശ്വരൻ്റെ ഭൂതഗണങ്ങളെ പറകൊട്ടി ഉണർത്തി കൈലാസത്തിൽ പള്ളിപ്പാന വിളംബരം നടത്തുവാൻ അഭ്യർത്ഥിക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങ് ഭക്തർക്ക് വേറിട്ട ദർശനം പ്രദാനം ചെയ്യും.
ഓരോ കുടിലിനു മുമ്പിലും ഏഴേകാൽ കോൽ ഉയരത്തിൽ ഒരു അടക്കാ മരം കുഴിച്ചിട്ട് അതിനുമുകളിൽ തട്ടുണ്ടാക്കി യജ്ഞ വേദിയും കൈലാസവും തമ്മിൽ ബന്ധിപ്പിക്കുന്ന വഴി എന്ന സകല്പത്തിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ “വി” എന്ന അക്ഷര മാതൃകയിൽ കൈലാസ ക്കോൽ നിർമ്മിച്ച് കുരുത്തോല കൊണ്ട് അലങ്കരിച്ച് കൂത്താടികൾ പൂജ ചെയ്യുന്ന ചടങ്ങാണിത്. കിടങ്ങു ബലി, ഭാരതം തുള്ളൽ എന്നിവയാണ് തിങ്കളാഴ്ചത്തെ മറ്റു ചടങ്ങുകൾ.
എട്ടാം ദിവസമായ ഞായറാഴ്ച ഓത്ത്, മുറോത്ത്, പാന പിടുത്തം, പാനയടി, ശാസ്താം പുറപ്പാട് , ആഴി ബലി എന്നീ ചടങ്ങുകൾ നടന്നു. തൻ്റെ പിതാവായ ശ്രീപരമേശ്വരൻ ആദ്യമായി പള്ളിപ്പാന നടത്തിയ അവസരത്തിൽ ശാസ്താവ് പള്ളിപ്പാന ദർശിക്കുവാൻ എത്തിയ സങ്കല്പത്തിൽ തകഴി ശാസ്താവ് യജ്ഞ വേദിയിൽ പള്ളിപ്പാന ദർശിക്കുവാൻ എത്തുന്ന വിശ്വാസത്തിലാണ് ചടങ്ങ് നടന്നത്. വേല സമുദായത്തിലെ അവകാശിയായ അപ്പുണ്ണി ശാസ്താം പുറപ്പാടിൻ്റെ കോലം എടുത്തു.
പാളയിൽ എഴുതിയ ശാസ്താക്കോലം മുഖത്ത് വച്ച് കെട്ടി കിഴക്കേ നടയിൽ നിന്നും തീപ്പന്തത്തിൻ്റെ അകമ്പടി യോടെ യജ്ഞവേദിയിലേക്ക് എഴുന്നള്ളി പള്ളിപ്പന്തലിൽ ദർശനം നടത്തി മടങ്ങി. തുടർന്ന് അതി സാഹസിക ച്ചടങ്ങായ ആഴിബലി നടന്നു. അഗ്നി ദേവനെ പ്രാർത്ഥിച്ച് യജ്ഞ വേദിയിൽ അഗ്നികുണ്ഡം നിർമ്മിച്ച് ഒരു തൂമ്പാ ചട്ടം അതിൽ നിക്ഷേപിച്ച് പൂജ ചെയ്ത് തൂമ്പാ ചട്ടം ചൂടേറ്റ് ചുവപ്പു നിറമായപ്പോൾ കൈ കൊണ്ട് എടുത്ത് യജ്ഞവേദിയിൽ സമർപ്പിച്ചു.






