ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ആക്രമണങ്ങൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശങ്ക ഉയർത്തുന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന മിസൈൽ– ഡ്രോൺ ആക്രമണങ്ങളിൽ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലായി അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
നിരവധി പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. സൗദി അറേബ്യയിലെ അൽ ഖർജ് പട്ടണത്തിൽ ജനവാസ മേഖലയിലേക്ക് പതിച്ച മിസൈൽ ഭാഗം രണ്ട് പേരുടെ മരണത്തിനിടയാക്കി. ശുചീകരണ ജോലികൾ ചെയ്യുന്ന ഒരു കമ്പനിയുടെ കെട്ടിടത്തിനുമേലാണ് മിസൈൽ ഭാഗം വീണത്. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു.
ഇവരിൽ ബംഗ്ലാദേശ് സ്വദേശികളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യം പുറത്തുവന്ന വിവരങ്ങളിൽ ഒരു ഇന്ത്യൻ പൗരനും കൊല്ലപ്പെട്ടതായി സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് റിയാദിലെ ഇന്ത്യൻ എംബസി അത് നിഷേധിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരു ഇന്ത്യൻ പൗരൻ ചികിത്സയിലാണെന്നും എംബസി അറിയിച്ചു.
അൽ ഖർജ് പ്രദേശത്തെ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണമെന്നാണ് സൗദി അധികൃതരുടെ വിലയിരുത്തൽ. ഇതിനിടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഷൈബ എണ്ണപ്പാടത്തേക്ക് വന്ന ഡ്രോൺ റുബ് അൽ ഖാലി മരുഭൂമിക്ക് മുകളിൽ വച്ച് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സൗദി അരാംകോയുടെ കണക്കനുസരിച്ച് പ്രതിദിനം ഏകദേശം പത്ത് ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഷൈബ എണ്ണപ്പാടം. എന്നാൽ റിയാദിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങളും പ്രിൻസ് സുൽത്താൻ എയർബേസിനെതിരായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും സൗദി പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയതായി മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.






