തിരുവനന്തപുരം : ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണം. പരീക്ഷ ഹാളുകളിൽ വായു സഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. നിലവിലുള്ള വാട്ടർ കിയോസ്‌ക്കുകൾ റിപ്പയർ ചെയ്യുകയും ആവശ്യമെങ്കിൽ കൂടുതൽ കിയോസ്‌ക്കുകൾ സ്ഥാപിക്കുകയും വേണം. ജലത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണം. ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാർഷിക വിളകളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






