തിരുവല്ല: ഭദ്രകാളിയുടെ വിരാട രൂപമെന്ന സങ്കൽപ്പത്തിലുള്ള ഭൈരവിക്കോലം പുതുക്കുളങ്ങര പടയണിയിൽ വഴിപാടുകോലമായി കളത്തിലെത്തിയത് കാണികൾക്ക് വിസ്മയമായി. ചെറു ഭൈരവിക്കോലങ്ങൾ കഴിഞ്ഞ ദിവസം കളത്തിലെത്തിയിരുന്നു. എന്നാൽ 101 പാളയിൽ തീർത്ത വലിയ ഭൈരവിക്കോലങ്ങളിൽ ഒന്ന് ഇത്തവണ ആദ്യമായി അശ്വതി നാളിലാണ് കളത്തിലെത്തിയത്.
പച്ചപ്പാള ചെത്തി മിനുക്കി കൂട്ടിച്ചേർത്തുണ്ടാക്കുന്ന പ്രതലത്തിൽ മുകളിലേക്ക് കൂർത്തിരിക്കുന്ന കമുകിൻ വാരികളുടെ ചട്ടത്തിൽ കുരുത്തോല അല്ലികളുടെ അലങ്കാരത്തിലാണ് ഭൈരവിക്കോലം ഒരുക്കുന്നത്. 101 പാളയുടെ ഭൈരവിക്കോലം തുള്ളുന്ന ആൾ തലിയിലേറ്റിയാണ് തുള്ളുന്നതെങ്കിലും പാളയുടെയും മറ്റും ഭാരം ക്ലേശകരമായ അവതരണമാണ്.
സരസ്വതിയേ എന്ന് തുടങ്ങുന്ന പാട്ടിന്റെ താളത്തിന് ചുവടുവയ്ക്കുന്ന ഭൈരവിക്കോലത്തിന് കലാകാരന് സഹായമായി അടുത്തു തന്നെ മറ്റു കലാകാരന്മാരും നിലയുറപ്പിക്കും. ഏറെ സൂക്ഷ്മതയോടെ ചുവട് വയ്ക്കുന്ന ഭൈരവിക്കോലം കാണുന്നതിന് ഒട്ടേറെ പടയണി പ്രേമികളാണ് കാത്ത് നിൽക്കുന്നത്. പുതുക്കുളങ്ങരയുടെ മാത്രം പ്രത്യേകതയായ മഹാഭൈരവിക്കോലം ആയിരത്തൊന്ന് കമുകിൻ പാളയിലാണ് ഒരുക്കുന്നത്. മഹാഭൈരവിക്കോലം ചാടും ചട്ടവും ഉപയോഗിച്ചാണ് കളത്തിലേക്ക് ഏഴുന്നള്ളിക്കുന്നത്.






