തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുള്ള യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായർ ആചരിക്കുന്നത്.
യേശു ദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോല പെരുന്നാൾ എന്നും അറിയപ്പെടുന്ന ഈ ദിനത്തിൽ ദിനത്തില്‍ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളും ഇന്ന് വിവിധ ദേവാലയങ്ങളില്‍ നടക്കും.
50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്. യേശുവിന്റെ ജറുസലേം പ്രവേശനം മുതല്‍ അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിര്‍പ്പു തിരുനാളിന്റെയും വിശുദ്ധവാരമാണ് ഇനിയുള്ള ദിനങ്ങൾ.






