പത്തനംതിട്ട: സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്.
അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ഈ ദിവസം, പ്രപഞ്ചത്തിന്റെ സംരക്ഷകനായ മഹാവിഷ്ണു, വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനായി അവതരിക്കുകയും ഭൂമിക്ക് ഐശ്വര്യം നല്‍കുകയും ചെയ്തു.
പുണ്യനദിയായ ഗംഗ ഈ ദിവസമാണ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയതെന്നും വിശ്വസിക്കപ്പെടുന്നു. ലക്ഷ്‌മീ ദേവിയെ പ്രസാദിപ്പിച്ച് സ്വർണ നെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യദുഃഖം ശ്രീ ശങ്കരൻ ശമിപ്പിച്ചത്, ശ്രീകൃഷ്ണൻ വനവാസക്കാലത്ത് പാഞ്ചാലിക്ക് അക്ഷയ പാത്രം നല്‍കിയത്, വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയത്, കുചേലൻ കൃഷ്ണനെ കാണാൻ പോയത്, പരശുരാമൻ ജനിച്ചത്, ഭഗീരഥൻ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് എല്ലാം ഈ പുണ്യ ദിനത്തിലാണെന്ന് പറയപ്പെടുന്നു.
ഈ ദിവസം ആരംഭിക്കുന്ന ഏതൊരു സംരംഭവും അഭിവൃദ്ധി പ്രാപിക്കുമെന്നും ഒരിക്കലും പരാജയപ്പെടില്ലെന്നും വിശ്വസിക്കപ്പെടുന്നതിനാല്‍, രാജ്യത്തെ പല ഭാഗങ്ങളിലും ആളുകള്‍ ഈ ദിവസം പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ തെരഞ്ഞെടുക്കാറുണ്ട്. കൂടാതെ സ്വർണ്ണം പോലുള്ളവയില്‍ നിക്ഷേപങ്ങളും നടത്താറുണ്ട്.





