കൊച്ചി: വേനൽചൂടിന് ആശ്വാസമായി സംസ്ഥാനത്തെ പലയിടങ്ങളിലും വേനൽ മഴ ശക്തമായി. എറണാകുളത്ത് വിവിധ ഭാഗങ്ങളിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് ചിലയിടങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു.
ഇന്ന് വൈകുന്നേരത്തോടു കൂടിയാണ് മഴ ലഭിച്ചത്. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്തു. രാവിലെ മുതൽ ചൂട് കൂടിയിരുന്നെങ്കിലും ഉച്ചയോടെ നേരിയ ശമനവും കാർമേഘം മൂടിയ അവസ്ഥയിലും ആയിരുന്നു.
അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.





