കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചരിത്രത്തിലില്ലാത്ത വിധം മത്സരിച്ച 12 സീറ്റുകളിലും പാര്‍ട്ടി തകര്‍ന്നു വീണതോടെ നേതൃത്വത്തിനെതിരെ അണികളും ഒരുവിഭാഗം നേതാക്കളും പരസ്യമായി രംഗത്തെത്തിയത്.
പരാജയത്തിന്റെ ഉത്തരവാദിത്തം മന്ത്രി റോഷി അഗസ്റ്റിനാണെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്നത്. സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണന്‍ പുതിയേടത്താണ് റോഷി അഗസ്റ്റിനെതിരെ പരസ്യമായി രംഗത്തെത്തിയത്. മുന്നണി മാറ്റത്തിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ടും അത് ഉപയോഗപ്പെടുത്താതെ റോഷി അഗസ്റ്റിന്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു എന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.
യുഡിഎഫിലേക്ക് തിരികെ പോകാന്‍ പാര്‍ട്ടിയില്‍ ധാരണയായ ഘട്ടത്തില്‍ അത് അട്ടിമറിച്ചത് റോഷിയാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ റോഷി അഗസ്റ്റിനെ ഭീഷണിപ്പെടുത്തിയാണ് മുന്നണിയില്‍ നിലനിര്‍ത്തിയതെന്ന ഞെട്ടിക്കുന്ന ആരോപണവും ഉയരുന്നുണ്ട്. അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം.
യുഡിഎഫുമായി പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തുന്ന വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് പ്രമോദ് നാരായണനെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്. ചര്‍ച്ചാവിവരം പുറത്തായതോടെ മുഖ്യമന്ത്രി റോഷിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും ഇതോടെ മുന്നണി മാറ്റം അട്ടിമറിക്കപ്പെട്ടെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.
കൃത്യസമയത്ത് മുന്നണി മാറിയിരുന്നെങ്കില്‍ ഇത്ര വലിയൊരു നാണക്കേട് പാര്‍ട്ടിക്ക് നേരിടേണ്ടി വരില്ലായിരുന്നു എന്ന് അണികള്‍ വിശ്വസിക്കുന്നു. ഇടതുമുന്നണിയില്‍ ചേര്‍ന്ന ശേഷം കോട്ടയം ജില്ലയിലടക്കം മുന്‍പ് ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണ പൂര്‍ണ്ണമായും ഇല്ലാതായി. 2021-ല്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി പരാജയപ്പെട്ടത്.





