ന്യൂഡൽഹി : പഹൽഗാമിൽ നിരപരാധികളായ 26 ഇന്ത്യക്കാരെ വധിച്ചതിന് രാജ്യം നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്. 2025 മെയ് 7 ന് പുലർച്ചെ ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി നൂറിലധികം തീവ്രവാദികളെ ഇല്ലാതാക്കി.
ഭീകരവാദിളെയും ആസൂത്രകരെയും ശിക്ഷിക്കുന്നതിനും അതിർത്തിക്കപ്പുറത്തുള്ള ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും ലക്ഷ്യമിട്ട ഈ ഓപ്പറേഷനിൽ ഒൻപത് പ്രധാന ഭീകര ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു. 11 പാകിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടു .തീവ്രവാദ ക്യാമ്പുകൾ മാത്രം ലക്ഷ്യമാക്കി സാധാരണക്കാർക്ക് ദോഷം സംഭവിക്കുന്നത് ഒഴിവാക്കിയായിരുന്നു ആക്രമണം .
ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഭാരത സായുധ സേനയുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.നിരപരാധികളെ കൊന്നവർക്ക് ഇന്ത്യ എക്കാലവും ഓർമിക്കാൻ തക്കതായ മറുപടി നൽകിയെന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ ഓപ്പറേഷൻ പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എന്നും ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.





