തിരുവനന്തപുരം : കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കണ്ടോൺമെന്റ് പോലീസ് കേസെടുത്തു.എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികൾക്കെതിരെയാണ് കേസ് .എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.
കെ .എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. കല്ലേറിൽ മണ്ണന്തല എസ്എച്ച്ഒയുടെ കൈക്ക് പൊട്ടൽ ഉണ്ട്.മറ്റ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.കണ്ടാലറിയാവുന്ന കെഎസ്‌യുക്കാർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി .വൈകിട്ട് പാളയത്ത് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എസ്എഫ്‌ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘർഷം നടന്നത്. എസ്.എഫ്.ഐ ,കെ.എസ്.യു പ്രവർത്തകർ പരസ്പരം കല്ലെറിയുകയും എസ്എഫ്ഐ പ്രവർത്തകർ സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചുവെന്നുമാണ് കേസ്.





