തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിലെ പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ കടുത്ത വിയോജിപ്പും മുന്നറിയിപ്പുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.
സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവ് ഒരു കാരണവശാലും നടപ്പാക്കരുതെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. ജയകുമാർ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് താൻ ഇതുവരെ പരസ്യ പ്രതികരണത്തിന് മുതിരാതിരുന്നത്. എന്നാൽ, ഈ തെറ്റായ നിയമനം ബോർഡ് അടിയന്തരമായി തിരുത്തിയില്ലെങ്കിൽ, നിലവിലെ ദേവസ്വം ബോർഡിനും സ്വർണക്കൊള്ളയിൽ പങ്കുണ്ട് എന്ന ധാരണയിലായിരിക്കും സർക്കാർ മുന്നോട്ട് പോവുകയെന്നും മന്ത്രി കർശന മുന്നറിയിപ്പ് നൽകി.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചാർജ് ഷീറ്റ് വന്നതിന് ശേഷം മാത്രമേ സർക്കാരിന് നേരിട്ട് ഇടപെടാൻ കഴിയൂ. ചാർജ് ഷീറ്റിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ സർക്കാർ ശക്തമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.





