പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി വനത്തിനുള്ളിൽ കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് ഗവിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചു. കെ.യു. ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പുറത്ത് നിന്ന് എത്തുന്നവരുടെ പ്രവേശനത്തിനും താമസത്തിനും ഇനി മുതൽ നിയന്ത്രണം ഏർപ്പെടുത്തും. യുവതി കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ ജനരോഷം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കാൻ തീരുമാനമെടുത്തത്.
പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പുറത്ത് നിന്ന് എത്തി താമസിക്കുന്നവർക്കും ലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തും.
യുവതിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികൾ കഴിഞ്ഞ ദിവസം റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു. യോഗത്തിൽ റവന്യൂ, വനം, പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൊഴിലാളി യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.





