കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
മണ്ണുകയറ്റിവന്ന ലോറിയാണ് നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഏഴുകുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അമിത വേഗതയിലെത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു
പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കൊട്ടാരക്കരയിലുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.





