ഇടുക്കി: ജില്ലയിലെ പൊതുഭൂമിയും റോഡ് പുറമ്പോക്കുകളും തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നടപടികളുമായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. പൂപ്പാറയിലും സൂര്യനെല്ലിയിലും റോഡ് പുറമ്പോക്ക് കയ്യേറി നിർമ്മിച്ച നിരവധി കച്ചവട സ്ഥാപനങ്ങൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി.
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളുടെ പരിധിയിലാണ് വ്യാപകമായ ഒഴിപ്പിക്കൽ നടപടികൾ അരങ്ങേറിയത്. ശാന്തൻപാറ പഞ്ചായത്ത് ഉദ്യോഗസ്ഥ സംഘമാണ് പൂപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലെ വ്യാപാര സ്ഥാപനം പൂർണ്ണമായും പൊളിച്ചുനീക്കിയത്. കഴിഞ്ഞ 15 വർഷമായി ഇവിടെ കച്ചവടം നടത്തിവന്നിരുന്ന ഈശ്വരൻ എന്ന വ്യാപാരിയുടെ കടയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അധികൃതർ നിയമനടപടികളിലൂടെ പൊളിച്ചുമാറ്റിയത്.
ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, കയ്യേറ്റ ഭൂമി അടിയന്തരമായി ഒഴിപ്പിക്കാൻ കോടതിയും ഉത്തരവിട്ടതോടെ പഞ്ചായത്ത് അധികൃതർ നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
സമാനമായ രീതിയിൽ ശക്തമായ ഒഴിപ്പിക്കൽ നടപടികളാണ് ചിന്നക്കനാൽ സൂര്യനെല്ലിയിലും ദൃശ്യമായത്. റോഡ് പുറമ്പോക്ക് കയ്യേറി സ്ഥാപിച്ചിരുന്ന ഏഴോളം പെട്ടിക്കടകളാണ് ചിന്നക്കനാൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഒഴിപ്പിച്ചത്. ഇതിൽ ഒരു പെട്ടിക്കട അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തതോടെ, ബാക്കി ആറ് കടകളുടെയും ഉടമകൾ സ്വമേധയാ അഴിച്ചുമാറ്റാൻ തയ്യാറാവുകയായിരുന്നു.





