പത്തനംതിട്ട : ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട് ജങ്ഷനിൽ ഫയർ ഫോഴ്സ് വാഹനം അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു. അപകടത്തിൽ തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ രഞ്ജിത്ത് കുമാർ (39) ആണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം ഫയർ സ്റ്റേഷനിൽ നിന്നുള്ള വാഹനം ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.15 ന് ആയിരുന്നു അപകടം. തുലാപ്പള്ളി ഭാഗത്തെ വലിയ കുത്തിറക്കം ഇറങ്ങി വരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു.
നിയന്ത്രണം വിട്ട അഗ്നിരക്ഷാസേനയുടെ വാഹനം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വനംവകുപ്പിന്റെ ഒരു ജീപ്പിലും, അയ്യപ്പഭക്തരുടെ രണ്ട് വാഹനങ്ങളിലും ഉൾപ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് മറിഞ്ഞത്.
ഇടിച്ച മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന ഭക്തരും ഉദ്യോഗസ്ഥരും സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്ന സമയത്താണ് അപകടം നടന്നത്. അതിനാൽ ആ വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. ഫയർഫോഴ്സ് വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.





