തിരുവനന്തപുരം : ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ.ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നു .മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാമ്പിളുകൾ മാത്രമാണ് ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന നടത്തിയത്.
പേരിന് മാത്രം സാമ്പിളുകൾ ശേഖരിച്ച് പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പേ നെയ്യ് സന്നിധാനത്തേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശബരിമലയിലേക്ക് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് തന്നെ ധാരാളമെന്നിരിക്കെ എന്തിന് മില്‍മയില്‍ നിന്നും കരാറെടുത്തു എന്നതിലും ദുരൂഹതയുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന വിജിലൻസ് ഉൾപ്പെടെയുള്ള സ്വതന്ത്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.





