പത്തനംതിട്ട : കുടുംബ വഴക്കിനിടെ അച്ഛന്റെ ഇളയ സഹോദരനെ ക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൊല്ലംപടി കുളത്തുമൺ സുമേഷ് ഭവനത്തിൽ സുധീഷ് (27) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അച്ഛന്റെ ഇളയ സഹോദരൻ കുളത്തുമൺ അംബേദ്കർ കോളനിയിൽ കാലായിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അനിൽ (44) ന് ആണ് ബുധനാഴ്ച രാത്രി 9 മണിയോടെ മർദ്ദനമേറ്റ് മരിച്ചത്.
കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ സുധീഷ് അനിലിനെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും പതിവായിരുന്നു. ഇതേ കാര്യത്തിന് പലതവണ അനിലും ബന്ധുക്കളും സുധീഷിനെതിരെ കൂടൽ പോലീസിൽ പരാതി നൽകുകയും , സുധീഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചിരുന്നതും ആണ്. സുധീഷ് സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനും ആയിരുന്നു എന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു.
കുളത്തുമണിൽ ഉള്ള കുടുംബ വീടിന്റെ അവകാശത്തെ ചൊല്ലി ആയിരുന്നു സുധീഷ് തർക്കം ഉണ്ടാക്കിയതും അനിലിനെ ഉപദ്രവിച്ചതും. കമ്പ് കൊണ്ടുള്ള അടിയേറ്റ അനിലിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ ഉടൻതന്നെ കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് സബ് ഇൻസ്പെക്ടർ രജിത് നാഥ് , എസ് സി പി ഒ പ്രശാന്ത്, സിപിഒ മാരായ പ്രവീൺ , ശരത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .





