പത്തനംതിട്ട : മലയാളികളുടെ നവവത്സര ആരംഭമാണ് ചിങ്ങം ഒന്ന്. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഈ ദിവസം സർക്കാർ കർഷക ദിനമായി ആചരിക്കുന്നു. വറുതിയുടെ കർക്കടക മാസത്തിന് ശേഷം ഭൂമി നൽകിയ വിളവെടുപ്പിന്റെ സന്തോഷവും പ്രതീക്ഷയുമാണ് ചിങ്ങമാസത്തോടെ തുടങ്ങുന്നത്.
പരശുരാമൻ കടലെടുത്ത് സൃഷ്‌ടിച്ചതാണ് കേരളം എന്നാണ് ഐതിഹ്യം. ബ്രാഹ്മണർക്കും കർഷകർക്കും ജീവിക്കാൻ അനുയോജ്യമായ രീതിയിൽ ഭൂമി ഫലഭൂയിഷ്ഠമാക്കാൻ പരശുരാമൻ കൃഷിരീതികൾ ഉപദേശിച്ചു കൊടുത്തു എന്നും, ചിങ്ങമാസത്തോടെ പുതിയ കാർഷിക വർഷം ആരംഭിക്കാൻ നിർദ്ദേശിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.
നാടിൻ്റെ അന്നദാതാക്കളായ കർഷകരെ ആദരിക്കാനും മികച്ച കർഷകർക്ക് സംസ്ഥാന-പ്രാദേശിക തലങ്ങളിൽ അവാർഡുകൾ നൽകാനും ഈ ദിവസം ഉപയോഗിക്കുന്നു. പുതുതലമുറയിൽ കൃഷിയോടുള്ള താല്പര്യം വളർത്താനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും വിവിധ പരിപാടികൾ ഇന്നത്തെ കർഷക ദിനത്തിൽ സംഘടിപ്പിക്കുന്നു.നമ്മുടെ സംസ്‌കാരവും ഭക്ഷ്യസുരക്ഷയും നിലനിർത്തുന്ന കർഷകരെ ഓർക്കാനും ആദരിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ ദിനം കൂടിയാണിന്ന്





