ആറൻമുള: ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി ക്ഷേത്രം പാചകപ്പുരയിൽ പള്ളിയോട സേവാ സംഘം പ്രസിഡണ്ട് കെ വി സാംബദേവൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
പതിനായിര കണക്കിന് ഭക്തരും, 52 കരയിലെ പള്ളിയോട പ്രവർത്തകരും ഒരുമിച്ചിരുന്നു ഉണ്ണുന്ന അഷ്ടമിരോഹിണി വള്ളസദ്യ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ആനകൊട്ടിലിൽ ഭദ്ര ദീപം കൊളുത്തി ഭഗവാൻ ശ്രീ പാർത്ഥസാരഥിക്ക് സമർപ്പിക്കും. തുടർന്ന് ക്ഷേത്രത്തിന്റെ മുറ്റത്തു ഇരുന്ന് 52 കരയിലെ പള്ളിയോട പ്രവർത്തകർ വിഭവ സമൃദ്ധമായ സദ്യ കഴിക്കും. ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്തുള്ള സദ്യാലയത്തിൽ മറ്റ് ഭക്തർക്കുള്ള സമൂഹ സദ്യയും വിതരണം ചെയ്യും.
പ്രത്യേക ക്ഷണിതാക്കൾക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലും അഷ്ടമിരോഹിണി വള്ളസദ്യക്കു സംഭാവന നല്കുന്നവർക്ക് കൃഷ്ണവേണി ഓഡിറ്റോറിയത്തിലും കരകളിൽ നിന്ന് പ്രത്യേകമായി അയക്കുന്നവർക്ക് വിനായക ഓഡിറ്റോറിയത്തിലും സദ്യ നല്കുന്നത്. ഇതിനുള്ള കൂപ്പണുകൾ പ്രത്യേകമായി നല്കിയിട്ടുണ്ട്.
അഷ്ടമിരോഹിണി വള്ളസദ്യയിൽ ഒരു ലക്ഷത്തിൽ അധികം പേർക്ക് വള്ളസദ്യ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ആണ് ചെയ്തു വരുന്നത്. ഇതിനു ആവശ്യം ആയ അരി സമർപ്പിക്കുന്നത് കീഴുകര ഇട്ടിയം വേലിൽ പ്രസന്ന കുമാർ ആണ്. രണ്ടു ദിവസത്തെ 600 ൽ പരം ആളുകളുടെ ശ്രമ ഫലമായി ആണ് സദ്യ വട്ടം ഒരുക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ സദ്യ ഒരുക്കുന്നത് പാർത്ഥൻ കാറ്ററിംഗ് അനീഷ് ചന്ദ്രനും, മറ്റ് സദ്യാലയത്തിൽ ഒരുക്കുന്നത് ശ്രീ വത്സം കാറ്ററിംഗ് ശ്രീരാജുമാണ്.





