Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളസദ്യ...

ആറന്മുള വള്ളസദ്യ :  പമ്പാ നദിയിലെ മണ്‍പുറ്റുകള്‍  പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയും അനുബന്ധ ചടങ്ങുകളും ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പാ നദിയിലെ മണ്‍പുറ്റുകള്‍ പൂർണമായും നീക്കം ചെയ്യാത്തത് പള്ളിയോടങ്ങളുടെ സുഗമ യാത്രയ്ക്ക് തടസമാകാൻ സാധ്യത. ചുരുക്കം ചിലപള്ളിയോടങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവ പലദുരിതങ്ങള്‍ അതിജീവിച്ചാണ് ആറന്മുളയില്‍ എത്തുന്നത്.

പള്ളിയോട സേവാസംഘവും വിവിധ കരകളും സ്വന്തം നിലയില്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങളല്ലാതെ സര്‍ക്കാര്‍തലത്തില്‍ ഒന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഏതാനും നാൾ മുമ്പ് പേരിന് മാത്രം ചിലയിടങ്ങളിൽ മൺപുറ്റുകൾ മാറ്റിയത് ഒഴിച്ചാൽ കാര്യമായ രീതിയിൽ പ്രവൃത്തികളൊന്നും നടന്നില്ല.

ചിലയിടങ്ങളിൽ കരക്കാരുടെ നേതൃത്വത്തിലാണ്  മണ്‍പുറ്റുകൾ നീക്കിയത്. മണ്‍പുറ്റ് കാരണം പലപള്ളിയോടങ്ങളും നീറ്റിലിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മണ്‍കൂന നീക്കാത്തതിനാല്‍ നദിയുടെ വീതി കുറഞ്ഞിട്ടുമുണ്ട്. മണ്‍പുറ്റ് നീക്കംചെയ്യേണ്ട ജലവിഭവ വകുപ്പ് ഇതുവരെ നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് പരാതി

വള്ളസദ്യയില്‍ പങ്കെടുക്കേണ്ട പള്ളിയോടങ്ങള്‍ക്കാണ് ഇത്തരത്തിൽ യാത്രാ തടസമുണ്ടാകുന്നത്. ചെളിയും മണ്ണും അടക്കം അടിത്തട്ടില്‍ കൂടിക്കിടക്കുന്നത് വലിയ ദുരിതമാണ് സൃഷ്‌ടിക്കുന്നത്. 2018ലെ മഹാപ്രളയത്തില്‍ നദിയില്‍ അടിഞ്ഞ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ ജലസേചന വകുപ്പ് കരാര്‍ നല്‍കിയിരുന്നു. അവലോകനയോഗത്തിലുള്‍പ്പെടെ മണ്‍പുറ്റ് വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍, പരിഹാരനടപടി മാത്രമുണ്ടായില്ല.

വേനല്‍ക്കാലത്തു നദിയിലെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യാനും നടപടികൾ ഉണ്ടാകുന്നില്ല. ക്ഷേത്ര കടവിലെ ഉൾപ്പെടെ ചെളി നീക്കം ചെയ്യാനുള്ള ജലസേചന വകുപ്പിന്റെ ശ്രമവും കാര്യക്ഷമമായില്ലെന്നു പരാതിയുണ്ട്. നദിയില്‍ നിന്നും വാരുന്ന ചെളി തൊട്ടുചേര്‍ന്നുള്ള കരയിലാണ് തള്ളുന്നത്. ശക്തമായ മഴയിൽ ഇവ വീണ്ടും നദിയിൽ തന്നെ നിറയുന്നു. മഹാപ്രളയത്തിൽ രൂപപ്പെട്ട ചെളിയും നദിയിൽ ഇപ്പോഴുമുണ്ട് .

കോഴഞ്ചേരി പുതിയ പാലത്തിനടിയില്‍ പള്ളിയോടങ്ങള്‍ സഞ്ചരിക്കുന്നതിന് തടസമായി കിടക്കുന്ന ഇരുമ്പ് ഗര്‍ഡറുകള്‍ പൂര്‍ണമായി നീക്കം ചെയ്യാത്തതും മറ്റൊരു ദുരിതമാകുന്നു. ഇവിടെ ചെളിയും അടിഞ്ഞിട്ടുണ്ട്. മറ്റൊരു തൂണിന്റെ ഭാഗത്തുകൂടി വെളളം ശക്തമായി ഒഴുകുന്നതും പള്ളിയോടങ്ങൾക്ക് ഭീഷണിയാണ്. ഇതുവഴിയാണ് പത്തിലേറെ പള്ളിയോടങ്ങള്‍ സഞ്ചരിക്കേണ്ടത്.

വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് പള്ളിയോടങ്ങളുടെ നിയന്ത്രണം തെറ്റിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പലയിടത്തും വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന തടി പള്ളിയോടങ്ങള്‍ക്ക് തടസമായി കിടക്കുകയാണ്. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ക്ക് ആണ് ഇത് മാര്‍ഗ തടസമാകുന്നത്.

വള്ളസദ്യക്കാലം ആരംഭിച്ചു കഴിഞ്ഞാൽ ദിവസവും പത്തിലേറെ പള്ളിയോടങ്ങളാണ് വള്ളസദ്യ വഴിപാടിൽ പങ്കെടുക്കാൻ എത്തുന്നത്.  മൺപുറ്റുകളും മറ്റു തടസങ്ങളും നീക്കം ചെയ്യുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടാകണമെന്ന് വിവിധ പള്ളിയോടക്കരകൾ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിക്കവെ തീ ആളിപ്പടർന്നു:  യുവാവിന് പൊള്ളലേറ്റു

പത്തനംതിട്ട:  റാന്നിയിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ തീ പടർന്ന് അപകടം. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്. ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു....

ഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക് പരിഷ്കരണം താൽക്കാലികമായി നിർത്തി

റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു.  മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ...
- Advertisment -

Most Popular

- Advertisement -