ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, ആറന്മുള പള്ളിയോട സേവാസംഘവും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസങ്കീര്‍ത്തന സോപാനം) ഇത്തവണ ആഗസ്റ്റ് 2 ന് രാവിലെ 10.30 ന് എ.ഡി.ജി.പി. പി.വിജയന്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ വ്യവസായി മഠത്തില്‍ രഘു മുഖ്യ അതിഥിയാകും.
2026 ആഗസ്റ്റ് 2 മുതല്‍ ആഗസ്റ്റ് 19 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതല്‍ 1.30 വരെ ക്ഷേത്രസന്നിധിയില്‍ നടക്കും. വഞ്ചിപ്പാട്ട് സോപാനത്തില്‍ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നതിന് എല്ലാ പള്ളിയോട കരകള്‍ക്കും അവസരമുണ്ട്.
പ്രാഥമികമായി വഞ്ചിപ്പാട്ട് അവതരിപ്പിച്ച പള്ളിയോട കരകളെ ഉള്‍പ്പെടുത്തി മേഖലാ അടിസ്ഥാനത്തില്‍ വഞ്ചിപ്പാട്ട് മത്സരം നടത്തുന്നതും, മേഖലാ വിജയികളെ ഉള്‍പ്പെടുത്തി ആഗസ്റ്റ് 23 ന് ഫൈനല്‍ മത്സരം നടത്തുന്നതുമാണ്. വിജയികള്‍ക്ക് പ്രമുഖ വ്യവസായി മഠത്തിൽ രഘു സമര്‍പ്പിച്ച 52 പവന്‍ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വഞ്ചിപ്പാട്ട് സോപാനം എവര്‍റോളിംഗ് സുവര്‍ണ്ണ ട്രോഫിയും 25000/- രൂപ സമ്മാനവും ഒന്നാംസ്ഥാനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
രണ്ടാം സ്ഥാനത്തിന് 15000/- രൂപയും, മൂന്നാംസ്ഥാനത്തിന് 10000/- രൂപയും ലഭിക്കും. ഓഗസ്റ്റ് 20 ന് കിഴക്കന്‍ മേഖലയുടെയും 21 ന് മധ്യമേഖലയുടെയും 22 ന് പടിഞ്ഞാറന്‍ മേഖലയുടേയും പ്രാഥമിക മത്സരം അതത് ദിവസം രാവിലെ 10 മുതല്‍ 11.30 വരെ നടക്കും. ഇതില്‍ നിന്ന് വിജയിക്കുന്ന ഓരോ കരകളാണ് ആഗസ്റ്റ് 23 ന് രാവിലെ 10.30 ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.
പ്രാഥമിക അവതരണത്തില്‍ പങ്കെടുക്കുന്ന കരകളുടെ ടീമിന് 1000 രൂപ പ്രോത്സാഹനമായി നല്‍കുന്നതാണ്. മേഖല മത്സരങ്ങളില്‍ രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് പ്രത്യേക മത്സരം ഉണ്ടായിരിക്കും. എല്ലാ കരകളില്‍ നിന്നും 15 വയസിന് താഴെയുള്ള കുട്ടികളുടെ ടീമിന് വേദിയില്‍ വഞ്ചിപ്പാട്ട് അവതരിപ്പിക്കാവുന്നതാണ്.
ഇതോടനുബന്ധിച്ച് വഞ്ചിപ്പാട്ട് അധിഷ്ഠിത സെമിനാറും സംഘടിപ്പിക്കും. അതാത് വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ള വ്യക്തികള്‍ സെമിനാറില്‍ പങ്കെടുക്കും. വേദിയില്‍ അഷ്ടപദി, തിരുവാതിര, കീര്‍ത്തനങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള അവസരം നല്‍കുന്നതാണെന്ന് കണ്‍വീനര്‍ കെ.എസ്.സുരേഷ്, ജോയിന്റ് കണ്‍വീനര്‍ ഡോ.സുരേഷ് ബാബു എന്നിവര്‍ പറഞ്ഞു.
വള്ളസദ്യ വഴിപാടുകള്‍ 537 പിന്നിട്ടതായും ഭാരവാഹികൾ പറഞ്ഞു. പള്ളിയോട സേവാസംഘത്തിലെ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ വര്‍ഷം സദ്യകള്‍ നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി 10 നാള്‍ക്കകം 100 ട്രിപ്പുകള്‍ പിന്നിട്ടു. 4500 പേര്‍ സദ്യയില്‍ പങ്കെടുത്തു.





