തിരുവല്ല: കനത്ത മഴയും തുടർന്ന് ഉണ്ടായ മലവെളളപാച്ചിലിലും അപ്പർകുട്ടനാട്ട് വെള്ളപ്പൊക്ക ഭീഷണിയിൽ. കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പ നദിയും കര കവിഞ്ഞതോടെ മിക്ക റോഡുകളിലും കോളനികളിലും വെള്ളക്കെട്ട് ആയി തുടങ്ങി. മണിമലയാറ്റിൽ നാല് അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. നദികളിൽ ജല നിരപ്പ് ഉയർന്നതോടെ അനുബന്ധ തോടുകളും പാടങ്ങളിലും വെള്ളം കയറി.
അപ്പർകുട്ടനാടൻ മേഖലയിലെ പെരിങ്ങര ,മേപ്രാൽ, ചാത്തങ്കേരി , കുഴുവേലിപ്പുറം, ആലംതുരുത്തി ഭാഗങ്ങളിൽ ഇന്ന് വൈകീട്ടോടെ വെളളം കയറിയിട്ടുണ്ട്. പെരിങ്ങര ജംഗ്ഷന് ഇരുവശങ്ങളിലെ കടകളിലും വെള്ളം കയറി.
പെരിങ്ങര – ചാത്തങ്കേരി പോത്തിരിക്കൽ പടിയിൽ വെള്ളം കയറി യാത്ര തടസം നേരിട്ടു. പെരിങ്ങര – കാരയ്ക്കൽ – മേപ്രാൽ, പി എം വി സ്ക്കൂൾ – മാവേലിപ്പടി, സ്വാമി പാലം – കുഴുവേലിപ്പുറം എന്നീ റോഡുകളിലും നിരവധി വിടുകളിലും വെള്ളം കയറി. ഇവർ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. അഴിയിടത്തു ചിറ – മേപ്രാൽ പ്രധാന റോഡിൽ വെള്ളം കയറിയില്ലെങ്കിലും സമീപ റോഡുകൾ മുഴുവൻ വെള്ളത്തിലായി.
അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ട് ഉയരുന്നതോടെ പ്രദേശങ്ങളിലെ കന്നുകാലികളെ വളർത്തുന്നവർ ദുരിത്തിലായി. വെള്ളപ്പൊക്കം നേരിട്ടതോടെ ഇവയെ സംരക്ഷിക്കുന്നത് വളരെ പ്രയാസമാണെന്ന് ക്ഷീരകർഷകർ പറഞ്ഞു. ഇതിനെ സമീപ റോഡുകളിലും പാലങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.





