കോട്ടയം : യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ കഴിയുന്ന കുട്ടികളും വയോധികരും മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന് വൈദികർ. രാത്രികാലങ്ങളിലെ സൈറണും ശബ്ദങ്ങളും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓൺലൈനായി വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു വൈദികർ.
ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. യുദ്ധ ഭീതിയുടെ പശ്ചാത്തലത്തിലാണ് സഭാധ്യക്ഷൻ വൈദികരുമായി ആശയവിനിമയം നടത്തിയത്.
പ്രവാസികളായ ഏവരെയും ഓർത്ത് പ്രാർത്ഥിക്കുന്നതായി കാതോലിക്കാ ബാവാ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ മലങ്കര സഭാ ദേവാലയങ്ങളുടെ ചുമതല വഹിക്കുന്ന മുപ്പതോളം വൈദികർ യോഗത്തിൽ പങ്കെടുത്തു.






