ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പെരുമ്പളം പാലം നാളെ (7) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. ഇത് തുറന്നുനൽകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്.
ദ്വീപ് നിവാസികൾക്കും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്ന ഈ പദ്ധതി, പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കും. ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന ജനതയ്ക്ക് കരയുമായി നേരിട്ട് ബന്ധപ്പെടാൻ ഇനി ഈ പാലം വഴി സാധിക്കും.
2016-17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് കെ.ആർ.എഫ്.ബി വിഭാഗത്തിനാണ് നിർമ്മാണ ചുമതല ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് ഈ പാലം പണിതീർത്തത്.
ആകെ 1155.40 മീറ്റർ നീളമുള്ള പാലത്തിന് 35 മീറ്റർ 27 സ്പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ 55 മീറ്റർ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആർച്ച് സ്പാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.
വേമ്പനാട് കായലിന്റെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന. ടൂറിസം മേഖലയിൽ വലിയ സാധ്യതകളുള്ള പെരുമ്പളത്തിന് ഈ പാലം പുതിയ വാതായനങ്ങൾ തുറന്നു നൽകും. പാലത്തിന് സമീപം സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.






