പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരുമലയിൽ നടത്തിയിരുന്ന ആഗോള വൈദിക സമ്മേളനം സമാപിച്ചു. നഷ്ടമായ മൂല്യങ്ങൾ വീണ്ടെടുക്കേണ്ടത് ക്രിസ്തീയ പുരോഹിതന്റെ പ്രധാന ദൗത്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓർമ്മിപ്പിച്ചു.
വൈദികസംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.സമ്മേളനത്തിന്റെ സമാപന ദിവസമായ രാവിലെ 7 മണിക്ക് പരുമല പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്താ ഡോ. യാക്കോബ് മാർ ഐറേനിയോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ പ്രമുഖ ദൈവശാസ്ത്രജ്ഞൻ ഫാ. ഡോ. കെ. എം. ജോർജ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, മുൻ മെഡിക്കൽ ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സഭയ്ക്കായി അരനൂറ്റാണ്ടിലധികം ആത്മാർത്ഥമായി ശുശ്രൂഷ നിർവഹിച്ച, പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിച്ച വൈദികരെ ആദരിക്കുന്ന ‘ഗുരുവന്ദനം’ ചടങ്ങ് നടന്നു. വിവിധ നിലകളിൽ മികവ് തെളിയിച്ച വൈദികരെയും, നവാഭിഷിക്തരായ കോറെപ്പിസ്കോപ്പന്മാരെയും, സഭാ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വൈദികരെയും ചടങ്ങിൽ ആദരിച്ചു.





