പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി ലഭിച്ചു. മകൾ നിരഞ്ജന എൻ. നായർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ സുരക്ഷാ ഓഫിസർ ആയാണ് നിയമനം. സമാശ്വാസ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജോലി നൽകിയത്.
ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. മകൾക്ക് ആശ്രിത നിയമനം നൽകണമെന്നാവശ്യപ്പെട്ട് അമ്മ മഞ്ജുഷ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നവീൻ ബാബുവിൻ്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നൽകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സി പി എം എതിർത്തിരുന്നു.
കേസിലെ കുറ്റപത്രപ്രകാരം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയാണ് കേസിലെ പ്രതി. 2024 ഒക്ടോബർ 15 ന് ആണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.





