കൊച്ചി : വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസിൽ കൊച്ചി ലേക് ഷോർ ആശുപത്രിയും മുഖ്യപ്രതി മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയും തമ്മിലുള്ള കരാർ രേഖകൾ പുറത്ത് വന്നു.2025 ഒക്ടോബറിലാണ് കമ്മീഷൻ കരാർ ഒപ്പുവച്ചത്.
ആശുപത്രിയിലെ ചികിത്സ സേവനങ്ങള്‍ രോഗികളിലേക്ക് എത്തിക്കുന്ന ഏജന്‍റായാണ് കല്ലട്രാസ് പ്രവര്‍ത്തിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പ്രതിഫലമായാണ് കമ്മിഷൻ നൽകിയിരുന്നത്.കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ഒരു ലക്ഷം രൂപയും വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് 50,000 രൂപയും നജീബിന് കമ്മിഷനായി നൽകുമെന്നാണ് കരാറിൽ പറയുന്നത്.മറ്റ് കിടത്തി ചികിത്സകൾക്ക് ആകെ ബില്ലിന്റെ 10 ശതമാനം ലഭിക്കുമെന്നും കരാറിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും മാനേജ്മെന്റ് പ്രതിനിധികളെയും ചോദ്യം ചെയ്തിരുന്നു.കേസിൽ അറസ്റ്റിലായ മുഹമ്മദ് നജീബ് നിലവിൽ റിമാൻഡിലാണ്.





