തൃശൂർ: മുഖ്യമന്ത്രി വിഡി സതീശന്റെയും കോൺഗ്രസ് നേതാക്കളുടെയും ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആചാര ലംഘന ആരോപണങ്ങളിൽ വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം ഭരണസമിതി രംഗത്ത്. മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനം പൂർണ്ണമായും ക്ഷേത്ര ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായാണ് നടന്നതെന്നും മറിച്ചുള്ള ആരോപണങ്ങളിൽ യാതൊരുവിധകഴമ്പുമില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നെയ്യ് വിളക്ക് രസീത് എടുക്കാതെയാണ് മുഖ്യമന്ത്രി അകത്തു കടന്നതെന്ന വാദം തെറ്റാണെന്നും അഞ്ച് നെയ്യ് വിളക്ക് ശീട്ട് കൃത്യമായി ആക്കിയാണ് മുഖ്യമന്ത്രിയും സംഘവും ദർശനം നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ദേവസ്വം നിയമപ്രകാരം ഒരു നെയ്യ് വിളക്ക് രസീത് എടുത്താൽ അഞ്ചുപേർക്ക് വരെ ഒന്നിച്ച് ദർശനം നടത്താൻ അനുവാദമുണ്ട്.
എന്നാൽ മുഖ്യമന്ത്രിയുടെ പേരിൽ എടുത്ത ഈ ശീട്ട് ഉപയോഗിച്ച് നാലുപേർ മാത്രമാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. ദർശന സമയത്ത് സാധാരണക്കാരായ ഭക്തരെ തടയുന്ന യാതൊരുവിധ നടപടികളും ദേവസ്വം അധികൃതരുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഒരാളുടെയും ദർശനം ഇതിന്റെ പേരിൽ മുടങ്ങിയിട്ടില്ലെന്നും ഭഗവാന് പായസം കൊണ്ടുപോകുന്ന പ്രത്യേക പൂജാ സമയത്ത് ഏകദേശം 15 മിനിറ്റോളം സാധാരണ ഭക്തർക്കൊപ്പം വരിയിൽ കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കി മടങ്ങിയതെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.





