തിരുവനന്തപുരം: ഓണം അടുക്കുമ്പോഴും വിലക്കയറ്റം പിടിച്ചു നിർത്താൻ പിണറായി സർക്കാർ വിപണിയിൽ ഒന്നും ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. അരി മുതൽ മത്സ്യമാംസാദികൾ വരെ എല്ലാത്തിനും തീവിലയാണ്. ഓണമടുക്കുന്നതോടെ ഇത് ഇനിയുമുയരാനാണ് സാധ്യത. അതിനാൽ ഓണം ഉണ്ണണമെങ്കിൽ കാണം വിൽക്കേണ്ട ഗതികേടിലാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് കേരളത്തിലെ പണപ്പെരുപ്പം ദേശീയ ശരാശരിയുടെ ഏഴിരട്ടിയോളം വരും. രാജ്യത്തിൻ്റെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ട് വർഷത്തെ താണനിലയായ 1.55 ശതമാനത്തിലേക്ക് എത്തിയപ്പോൾ കേരളത്തിലത് 8.89ലേക്ക് കുതിച്ചുയർന്നു. കഴിഞ്ഞൊരു മാസത്തിനിടെ മാത്രം 2.18 ശതമാനത്തിൻ്റെ വർധനയാണ് പണപ്പെരുപ്പത്തിലുണ്ടായത്. ഒരു സർക്കാരിൻ്റെ കെടുകാര്യസ്ഥതയ്ക്ക് ഇതിനുമപ്പുറമൊരു തെളിവ് വേണ്ടയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






