തിരുവനന്തപുരം : തിരുവനന്തപുരം – മംഗലാപുരം റൂട്ടിൽ വേഗത്തിൽ ഓടുന്നതിനുള്ള പദ്ധതിയുമായി റെയിൽവേ. കേരളത്തിലെ ഏഴ് റെയില്‍ പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സര്‍വേകള്‍ക്ക് അനുമതി.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ റെയില്‍വേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായുള്ള സര്‍വേകള്‍ക്കാണ് അനുമതി നല്‍കിയതെന്ന് റെയില്‍വേ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയിലാണ് ഈ ഏഴ് പദ്ധതികള്‍ എന്നതിനാല്‍ കേരളത്തിനാകെ ഗുണം ലഭിക്കുമെന്ന് മാത്രമല്ല, കേരളത്തിലെ ട്രെയിന്‍ യാത്രകളുടെ ആകെ സ്വഭാവം തന്നെ മാറുന്നതിനാണ് സമീപഭാവിയില്‍ തന്നെ സാക്ഷ്യം വഹിക്കാന്‍ കഴിയുക. നാഗര്‍കോവില്‍ – തിരുവനന്തപുരം (71 കിലോമീറ്റര്‍) മൂന്നാം പാതയാണ് പുതിയ പദ്ധതികളില്‍ ഒന്ന്.
തിരുവനന്തപുരം – കായംകുളം (105 കിലോമീറ്റര്‍) മൂന്നാം പാത, കായംകുളം – എറണാകുളം (കോട്ടയം വഴി, 115 കിലോമീറ്റര്‍) മൂന്നാം പാത, തുറവൂര്‍ – അമ്പലപ്പുഴ (46 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍, ഷെര്‍ണ്ണൂര്‍- മംഗളൂരു ( 307 കിലോമീറ്റര്‍ ) മൂന്നും നാലും പാതകള്‍, -കോയമ്പത്തൂര്‍- ഷൊര്‍ണ്ണൂര്‍ മൂന്നും നാലും പാതകള്‍ -(99 കിലോമീറ്റര്‍) ഷൊര്‍ണ്ണൂര്‍- എറണാകുളം മൂന്നാം പാത- 106 കിലോമീറ്റര്‍ എന്നിവയാണ് മറ്റ് പാതകള്‍.






