തൃശ്ശൂർ : റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ച യുവാവ് സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു.ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്.അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷ്ണുദത്തും അമ്മയും വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വിഷ്ണു സ്കൂട്ടര്‍ പെട്ടെന്ന് വെട്ടിക്കുകയും പിന്നില്‍നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.
സംഭവത്തിൽ കോൺഗ്രസ്,ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. റോഡിൽ കുത്തിയിരുന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും മേയർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.പ്രതിഷേധത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു.