കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലായിരുന്നു പ്രഖ്യാപനം. 75 വയസ് പൂർത്തിയായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടർന്നാണ് പുതിയ മെത്രാനായി മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തത്. അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പാണ് മാർ തോമസ് തറയിൽ.
ചങ്ങനാശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഇടവക തറയിൽ പരേതനായ ടി.ജെ.
ജോസഫിൻറെയും മറിയാമ്മയുടെയും ഏഴ് മക്കളിൽ ഇളയവനാണ് ബിഷപ്
മാർ തോമസ് തറയിൽ. 1972 ഫെബ്രുവരി രണ്ടിനാണ് ജനനം. ചങ്ങനാശേരി സെൻറ്
ജോസഫ്സ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈസ്കൂൾ പഠനവും എസ് ബി കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി.
1989 ൽ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും നടത്തി. 2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ പവ്വത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
അതിരമ്പുഴ,നെടുംകുന്നം, എടത്വാ പള്ളികളിൽ സഹവികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു. 2004 ൽ ഉപരിപഠനത്തിന് റോമിലേക്ക് പോയി.പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ
നിന്ന് മനശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടർന്ന് പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് സഹായ മെത്രാനായി ചുമതലയേറ്റെടുത്തത്. മനശാസ്ത്ര സംബന്ധമായ പുസ്തകങ്ങളുംലേഖനങ്ങളും എഴുതിയിട്ടുണ്ട്.