കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ അഞ്ച് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു.
2015 ജനുവരി 22നാണു ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബി(19) നെ മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്. ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 17 പ്രതികളുണ്ടായിരുന്ന കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ മുഴുവൻ പ്രതികളേയും വിചാരണകോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നൽകിയ അപ്പീലിനെ തുടർന്ന് വാദം കേട്ട ഹൈക്കോടതി 17 പ്രതികളിൽ എട്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.