തിരുവനന്തപുരം : കേരളത്തിലുള്ള ബഹുഭൂരിപക്ഷം ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആശമാരുടെ കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേതെന്നും ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി പറഞ്ഞു . ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.